Saturday, May 23, 2009

സ്നേഹപൂര്‍വ്വം പപ്പക്കും മമ്മിക്കും


ബ്ലോഗ്‌ എനിക്ക് തരുന്ന മാനസിക ഉല്ലാസം ഒന്ന് വേറെ തന്നെയാണ്. ഓരോ ആഴ്ചയിലും എന്ത് പോസ്റ്റ്‌ ചെയ്യാം എന്ന ആലോചനയിലാണ് ഞാന്‍. സത്യത്തില്‍ ഓരോ പ്രാവശ്യവും എന്തെങ്കിലും ഒക്കെ എന്റെ കൈയ്യില്‍ എത്തിച്ചേരും എന്നു പറയുന്നതാവും കൂടുതല്‍ ശരി. കാരണം ' വാനമ്പാടി' ക്ക് ജന്മം കൊടുക്കാനും എന്റെ ആദ്യത്തെ പോസ്റ്റ്‌ "മനസിലെ ദുര്‍മന്ത്രവാദി' പബ്ലിഷ് ചെയ്യാനും കാരണം തന്നെ എന്റെ ഒരു സഹപ്രവര്‍ത്തകന്റെ ആത്മഹത്യ ആയിരുന്നു.

ഈ ആഴ്ചയും മനസ് അവ്യക്തമായിരുന്നു. എന്തോ ഒരു മൂഡ്‌ ഓഫ്‌. പോയി ഒരു ചായ കുടിച്ചു കമ്പ്യൂട്ടറിലെ ഗാനങ്ങള്‍ കേട്ട് നോക്കി. അപ്പൊ കേട്ട ഒരു ഗാനം "മന്താര ചെപ്പുണ്ടോ , മാണിക്യ കല്ലുണ്ടോ കയില്‍ വാര്‍ മതിയേ " എന്റെ മനസ്സില്‍ എവിടെയോ ഒരു നനവ് ഉണ്ടാക്കി. ഒരു ഉന്മേഷം കിട്ടിയത് പോലെ.. പിന്നെ ഞാന്‍ ആലോചിച്ചു. എന്റെ പപ്പാടെം മമ്മിപ്പെണ്ണിന്റെയും വിവാഹ വാര്‍ഷികമാണ് മെയ്‌ 24 . അവരെ നിങ്ങള്ക്ക് ഒന്ന് പരിചയപ്പെടുത്താം എന്ന്. വിജയകരമായ ദാമ്പത്യം 27 വര്‍ഷത്തിലേക്ക്. ദൈവമേ ഒരു നൂറു വര്ഷം അവര് സന്തോഷമായിട്ട് ജീവിക്കണേ എന്നു പ്രാര്‍ത്ഥിക്കുന്നു.

ഇനി അവരെ ഞാന്‍ പരിചയപ്പെടുത്താം. എന്റെ പപ്പാച്ചിക്ക് 10 സഹോദരര്‍. എന്നു പറഞ്ഞാല്‍ ആകെ മൊത്തം ടോട്ടല്‍ 11 മക്കള്‍. അതില്‍ ആണുങ്ങളില്‍ ഏറ്റവും ഇളയതാണ് പപ്പാച്ചി. പപ്പാ എപ്പഴും പറയും പാന്റ് ഇടാന്‍ വേണ്ടി മാത്രം പട്ടാളത്തില്‍ ചേര്‍ന്ന കാര്യം. ഞങ്ങളുടേത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് എന്ന ചെറിയ ഒരു ഭൂപ്രദെശമാണേ. പാന്റിന്റെ "പാ" പോലും അന്ന് എത്തി നോക്കിയിട്ടുണ്ടാവില്ലേ കുട്ടനാടിനെ. അതൊക്കെ പഴയ കഥ..ഞാന്‍ പറഞ്ഞു വന്നത് മറ്റൊന്നുമല്ല.
നിങ്ങല്കാറിയാമോ. എന്റെ പപ്പയും മമ്മിയും ഒന്നിച്ചു ജീവിചിട്ടുള്ളത് വെറും 6 വര്‍ഷം മാത്രാണ്. ഞാന്‍ നഴ്സറിയില്‍ പഠിക്കുമ്പോള്‍ എന്റെ പപ്പാച്ചി ഗള്‍ഫിന് പോയി. ഒരു ശരാശരി ഗള്‍ഫ്‌കാരന്റെ എല്ലാ ബാധ്യതകളും നിറവേറ്റി കഴിഞ്ഞ കാലമത്രയും എന്റെ പാവം പപ്പാച്ചി ഗള്‍ഫില്‍ കഴിഞ്ഞു കൂടി. വെറും 2 അല്ലെങ്കില്‍ 4 വര്ഷം നിന്നിട്ട് തിരുച്ചു പോരാം എന്നു മനക്കോട്ട കെട്ടിയ പപ്പക്കും മമ്മിക്കും അതിനു കഴിഞ്ഞില്ല. നീണ്ട 27-)0 വര്‍ഷത്തിലും എന്റെ പപ്പാ ഗള്‍ഫിലിരുന്നു വിവാഹ വാര്‍ഷികം ആഖോഷിക്കുന്നു. പാവം അമ്മ നാട്ടില്‍ ഞങ്ങള്‍ മക്കളെയും നോക്കി വളര്‍ത്തി ആയുസ്സ് കഴിച്ചു. ഇതിനിടയില്‍ എന്റെ പപ്പെടെ കൂടെ ചിലവഴിക്കാനാവാതെ നഷ്ട്ടമായ ഞങ്ങളുടെ ബാല്യവും കൌമാരവും എല്ലാം ഒരു നഷ്ട്ടമാകലിന്റെ ഓര്‍മ്മപ്പെടുത്തലായി അവശേഷിക്കുന്നു. പ്രായമായ തന്റെ മാതാപിതാക്കളെ നോക്കാന്‍ പട്ടാളത്തിലെ 9 വര്‍ഷത്തെ സേവനം ഉപേക്ഷിച്ച പപ്പാ പിതൃ സ്നേഹത്തിന്റെ ഉതാത്ത മാതൃകയാണ്.

ദാമ്പത്യ ജീവിതത്തില്‍ പങ്കാളിക്കുള്ള സ്ഥാനം വിവാഹിതയായ ഞാന്‍ ഇന്നു മനസിലാക്കുമ്പോള്‍ എന്റെ പപ്പെടെം മമ്മിടേം സഹനത്തെ ഒരു നെടുവീര്‍പ്പോടെ മാത്രമേ എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. നിങ്ങള്‍ പറയൂ ഞാന്‍ എന്ത് വിവാഹ സമ്മാനമാണ് അവര്‍ക്ക് നല്‍കുക, എന്ത് കൊടുത്താലാണ് മതിയാവുക.

വിവാഹം കഴിഞ്ഞു മറ്റൊരു വീട്ടിലേക്കു പറിച്ചു നടപ്പെണ്ട എന്റെ മനസ് ഇന്ന് ഏതോ പാട്ടിന്റെ ഈരടികള്‍ മൂളി തേങ്ങുന്നു..

"എനിക്കെന്റെ ബാല്യം ഇനി വേണം. എനിക്കെന്റെ സ്നേഹം ഇനി വേണം
അലയേണമീ കിനാ ചിറകില്‍"

Monday, May 18, 2009

മഴ തന്ന ബ്ലോഗ്‌



ടിവിയില്‍ ക്രിക്കറ്റ് കളി കണ്ടിരുന്നപ്പോഴാണ് വെളിയില്‍ നേര്‍ത്ത തുള്ളികള്‍ വീഴുന്നത് ഞാന്‍ കേട്ടത്. അതെ..ദാ.... മഴ.
ഞാന്‍ നേരെ പോയി ജനാലയുടെ അരികെ ഇരുന്നു മഴ ആസ്വദിച്ചു. മഴത്തുള്ളികളില്‍ അനുസരണയില്ലാതെ ചാടി കളിക്കുന്ന മണല്‍ തരികളും, മഴത്തുള്ളിയെ കയിലെടുക്കാനാവാതെ വിഷമിക്കുന്ന ചേമ്പിന്‍ കുഞ്ഞുങ്ങളും... പാവം അരളിച്ചെടി തന്റെ പൂക്കളെ താങ്ങി നിര്താനാവാതെ വിഷമിക്കുന്നു. എന്നെ സന്തോഷിപ്പിക്കാന്‍ എന്നോണം അതാ മഴയുടെ ഘനം കൂടി വരുന്നു. ... പക്ഷികള്‍ ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക്‌ ചേക്കേറുന്നു. നഗരകാവല്‍ക്കാര്‍.. തെരുവ് നായ്ക്കള്‍.. നനഞ്ഞു ഓടുന്നു. ലക്ഷ്യമില്ലാതെ.. മഴ തിമിര്‍ത്താടുകയാണ് ..

എവിടുന്നോ ഒരു കാക്കയുടെ കരച്ചില്‍.. എന്തിനാണാവോ അത് കരയുന്നത്. പ്രിയപ്പെട്ടവരേ ആരെയെങ്കിലും കുറിച്ചോര്താവം.ഇടക്കിടക്ക് മിന്നല്‍ എന്റെ മുഖം ഫോക്കസ് ചെയ്യുന്നുണ്ട്.. ഫോട്ടോ എടുക്കാനെന്നോണം . പ്രകൃതി തണുത്തു സ്നേഹാര്‍ദ്രമായ ഭാവം
ജനിപ്പിച്ചു കൊണ്ട് എന്റെ ഓര്‍മകളെ മാടി വിളിക്കുന്നത്‌ പോലെ..

എന്റെ പ്രിയപ്പെട്ട മമ്മിയെയും, പപ്പയെയും, അനുജനെയും ഒക്കെ ഞാന്‍ ഓര്‍ത്തു, ഒരു നെടുവീര്‍പ്പോടെ.. ഒന്ന് കാണാനായിരുന്നെങ്കില്‍,,,,

പണ്ട് വീട്ടില്‍ ഇങ്ങനെ മഴ പെയ്യുമ്പോള്‍ എല്ലാവരും കൂടെ ഒത്തുകൂടും. എവിടാന്നോ? അടുക്കളയില്‍. അതാണ് ഞങ്ങളുടെ ഒരുമയുടെ ഇടം. എന്നിട്ട്

അമ്മ ഉണ്ടാക്കി തരുന്ന നല്ല ചുടു ചായയോ മറ്റ് എന്തിന്കിലുമോ കഴിക്കും.. ഇടിയുടെ ശബ്തം മുഴങ്ങുമ്പോള്‍ അമ്മ ഈശോ എന്ന് വിളിച്ചു പ്രാര്‍ഥന ചൊല്ലും.. ആ സമയത്ത് പുറത്തു മഴയത്തായിരിക്കുന്നവര്‍ക്ക് വേണ്ടി.... ഇനിയെന്നാണാവോ അതു പോലൊരു ഒത്തു ചേരല്‍..

ആകാശത്തേക്ക് നോക്കുമ്പോള്‍ എന്തോ ഒരു ദുഖമയം . മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ ഒത്തു ചേര്‍ന്ന് ഭൂമിയെ നോക്കുന്നത് പോലെ...ഭൂമിക്കടിയില്‍ ഉറങ്ങുന്നവര്‍ക്ക് ഇപ്പൊ തണൂക്കുന്നുണ്ടാവും.. ആത്മാക്കളുടെ കരച്ചിലാണോ ഇടിയെന്നു തോന്നിപ്പോകും. ഏതോ ദിശയില്‍ നിന്ന്. ഒരു ശബ്ദം മാത്രം.. ഒപ്പം എന്തിന്റെ ഒക്കെയോ കരച്ചില്‍. തവള.. മൈനാ...

ചിന്തകളില്‍ ഒരു ദുഖം പടര്‍ന്നപ്പോള്‍ ദാ എന്റെ മനസിന്‌ കുളിരേകാന്‍ ഒരു കാറ്റ് വന്നു കഴിഞ്ഞു. കാണാനാവാത്ത ഒരു സുഖം,, എവിടുന്നു വരുന്നെണോ എവിടേക്ക് പോകുന്നെന്നോ അറിയാന്‍ കഴിയാത്ത ഒരു സുഖം.. കാറ്റിന്റെ ചിറകിലേറി ആകാശത്തോളം പറന്നു ചെല്ലാന്‍ മനസ് തുടിക്കുന്നു, ആകാശത്തെ ഒന്ന് തൊടാന്‍... കരയരുതേ എന്ന് പറയാന്‍ ...

കണ്ണടച്ചിരുന്നു ആ മഴയിലെ സംഗീതം ഞാന്‍ ആസ്വദിച്ചു. പതിയെ പതിയെ അകന്നകന്നു നേര്‍ത്തു നേര്‍ത്തു ആ ശബ്തം നിലച്ചു

മനസിന്റെ ഏതോ കോണില്‍ ഒരു സുഖം, ഒരു നഷ്ടബോധം, ഒരു കുഞ്ഞു ദുഖം
എല്ലാം ഒത്തു ചേര്‍ന്ന എന്തോ ഒരു ഭാവം അവശേഷിപ്പിച്ചു ഒരു മഴ കൂടി കഴിയുന്നു .. അതെ എന്റെ ആയുസിന്റെ കണക്കില്‍ ഒരു മഴ കൂടി പെയ്തിറങ്ങി.

അപ്പോഴും കാറ്റ് എന്നെ തലോടുന്നുണ്ടായിരുന്നു. .. സ്നേഹാര്‍ദ്രമായി....

Friday, May 8, 2009

നമ്മില്‍ ഒരു മതതീവ്രവാദി ഒളിഞ്ഞിരുപ്പുണ്ടോ?

ഈ ലേഖനത്തില്‍ താലിബാനും അല്‍ ക്വൈതയും ഒന്നും എന്റെ വിഷയമല്ല. കാരണം ഈ ഞാന്‍ വിചാരിച്ചാല്‍ അതിലൊന്നും ചെയ്യാനാവില്ല. പിന്നെ നമുക്ക് എന്ത് ചെയ്യാനാവും. ആ ചിന്തയാണ് ഈ ഒരു ലേഖനത്തില്‍ എന്നെ കൊണ്ടെത്തിച്ചത്. ഒരു സംഘടനയുടെയും പിന്തുണ ഇല്ലെങ്കിലും നമ്മളിലും ഒരു തീവ്രവാദി ഒളിഞ്ഞിരുപ്പുണ്ടോ?

ആശ്രയിക്കാന്‍ ഒരു ദൈവം. വിശ്വസിക്കാന്‍ ഒരു മതം. സത്യത്തില്‍ ഇതിലും അപ്പുറം എന്തെക്കൊയോ മനുഷ്യര്‍ മതത്തില്‍ നിന്ന് ആഗ്രഹിക്കുന്നു . അപ്പോഴല്ലേ മതം തീവ്രവാദികളെ ജനിപ്പിക്കുന്നത്. എന്റെ ഈ ബോധ്യം പൂര്‍ണ്ണമായി ശരിയാണെന്ന് ഞാന്‍ പറയുന്നില്ല. എന്നാലും ഒരു പരിധി വരെ ഇതു ശരിയാണ്. കാരണം ഞാന്‍ വിശ്വസിക്കുന്ന ദൈവമാണ് വലുത് എന്ന ധാരണ എന്ന് മനുഷ്യനില്‍ കുടിയേറിയോ അന്ന് തെറ്റി മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം. ഒന്ന് ആലോചിച്ചു നോക്കൂ. ചുറ്റുമുള്ള മനുഷ്യനെ ദ്രോഹിച്ചു ഒരു നിയമംവും നടപ്പാക്കാന്‍ ഒരു ദൈവവും മതവും തത്വസംതിതയും അനുശാസിക്കുന്നില്ല. പിന്നെ എന്തിനു ദൈവത്തെ നമ്മള് ഒരു കച്ചവട ചരക്കാക്കണം. അത് കൊണ്ട് നമ്മളെന്ത് നേടുന്നു. ഞാന്‍ ആലോചിക്കാറുണ്ട്. ഒരു തരത്തില്‍ നാം എല്ലാവരിലും ഉണ്ട് ഓരോ തീവ്രവാദി. വിശാസങ്ങളില്‍ ഉണ്ട് തീവ്രവാതം. അല്ലെങ്കില്‍ "അഹിന്ദുക്കള്‍ പ്രവേശിച്ചാല്‍ അശുന്ധമാകുന്ന അമ്പലങ്ങളും അന്യജാതിക്കാരെ വിവാഹം ചെയ്താല്‍ പുറത്താക്കപ്പെടുന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉള്‍പ്പെട്ട സമൂഹവും നമുക്കിടയില്‍ എന്തിന്?". ആശ്വാസം തരാത്ത വിശ്വാസങ്ങള്‍ക്ക് എന്ത് മേല്ക്കൊയ്മയാനുള്ളത്. ഇപ്പൊ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ഇതു എഴുതുന്ന ഞാന്‍ ഒരു നിരീശ്വരവാദിയാനെന്നു, ഒരിക്കലും അല്ല. ഇതു നിരീശ്വരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു ലേഖനവും അല്ല. കാരണം എന്റെ മതത്തില്‍ ആശ്വാസം തരാത്ത വിശ്വാസങ്ങളെ ഞാന്‍ മനസ്സിലേറ്റുന്നില്ല. അത് ഒരിക്കലും ദൈവവും ഞാനും തമ്മിലുള്ള ബന്ധത്തിന് തടസമായിട്ടും ഇല്ല. ഈശ്വരവിശ്വാസത്തില്‍ നിന്നും എന്റെ മനസ് എന്ത് ആഗ്രഹിക്കുന്നുവോ ആ നിര്‍വൃതി എനിക്ക് കിട്ടുന്നു. മനുഷ്യനിലെ മനുഷ്യത്വത്തെ തിരിച്ചറിയാന്‍ അതെനിക്ക് പ്രാപ്തി നല്‍കുന്നു.

മതവാദിയാവണോ നിരീശ്വരവാദിയാവണോ എന്നുള്ളത് നിങ്ങള്ക്ക് തീരുമാനിക്കാം. പക്ഷെ ഒരിക്കലും ഒരു മത തീവ്രവാദിയാവാതിരിക്കൂ. നന്മ്മയുടെ ഉറവിടമായ ഈശ്വരന്‍ എന്ന ഒരു ശക്തിക്ക് നമുക്ക് ഇഷ്ട്ടം ഉള്ള ഒരു രൂപം നല്‍കാം. അങ്ങനെ ചിന്തിച്ചാല്‍ മതത്തിന്റെ പേരിലുള്ള അതിര്‍ വരമ്പുകള്‍ ഒരു പ്രശ്നമാവാതിരിക്കും. ചുറ്റുമുളളജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാനും മനുഷ്യരിലെ ഈശ്വര ചൈതന്യം തിരിച്ചറിയാനും അത് നമ്മെ സഹായിക്കും. അങ്ങനെ നല്ല ഒരു നാളെ സ്വപ്നം കണ്ടു വരും തലമുറ ജീവിക്കട്ടെ.